ഉക്കടത്ത് കാർ ബോംബ് സ്ഫോടനം; അന്വേഷണ സംഘം കേരളത്തിൽ

കോയമ്പത്തൂർ: ഉക്കടത്ത് കാർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കേരളത്തിൽ. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് 2019 ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനുമായി കൊല്ലപ്പെട്ട മുബീന് ബന്ധമുണ്ടെന്ന് സൂചന. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനത്തിന്‍റെ മാതൃകയിൽ കോയമ്പത്തൂരിൽ ആക്രമണം ലക്ഷ്യമിട്ടിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

അസ്ഹറുദ്ദീനെ വിയ്യൂർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ജമേഷ മുബീൻ വിയ്യൂരിൽ വന്ന് കണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കേരളത്തിലെത്തിയത്. വിയ്യൂർ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍റെ സന്ദർശകരുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.

അതേസമയം കേസുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീനുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായതെന്ന് അന്വേഷണ സംഘം പറയുന്നു.