കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ കേസ്

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി.പി. ഹരീന്ദ്രനെതിരെ കേസെടുത്തു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 153 പ്രകാരമാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരുന്നതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് അഭിഭാഷകൻ ടി പി ഹരീന്ദ്രൻ വെളിപ്പെടുത്തിയിരുന്നു.

2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ്-സി.പി.എം സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ പി.ജയരാജൻ സ്ഥലത്തെത്തി. അന്ന് ജയരാജന്‍റെ വാഹനം ആക്രമിച്ചതിനുള്ള പ്രതികാരമെന്നോണം എം.എസ്.എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ സി.പി.എം പ്രവർത്തകർ കസ്റ്റഡിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തി.

ജയരാജനെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചപ്പോഴാണ് കുഞ്ഞാലിക്കുട്ടി രക്ഷയ്ക്കെത്തിയതെന്ന്, യു.ഡി.എഫിന്‍റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന മുതിർന്ന അഭിഭാഷകൻ ടി.പി.ഹരീന്ദ്രൻ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. അന്നത്തെ എസ്‍പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുർബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്‍റെ ആരോപണം.