പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസ്; വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചത്

ചണ്ഡീഗഡ്: സര്‍വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിൽ വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ പെൺകുട്ടിക്കൊപ്പം അറസ്റ്റിലായ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ ചിത്രീകരിപ്പിച്ചതെന്നാണ് വിവരം.

മറ്റ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയില്ലെങ്കിൽ തങ്ങളുടെ പക്കലുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. തന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെടുമെന്ന് ഭയന്നാണ് പെൺകുട്ടി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ ഷൂട്ട് ചെയ്ത പെൺകുട്ടി, ആണ്‍സുഹൃത്തായ ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവ്, യുവാവിന്‍റെ മറ്റൊരു സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. ഹിമാചൽ പ്രദേശിലെ രൊഹ്റു സ്വദേശിയാണ് പിടിയിലായ 23കാരൻ. ഹോസ്റ്റലിലെ കുളിമുറിയിൽ നിന്ന് എടുത്ത ദൃശ്യങ്ങൾ വിദ്യാർത്ഥി ഇയാൾക്ക് അയച്ചുകൊടുത്തെന്നാണ് ആരോപണം.