റെയില്‍വേ നിയമന അഴിമതിയിൽ ലാലുപ്രസാദ് യാദവിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

ന്യൂഡല്‍ഹി: റെയിൽവേയിൽ ജോലി നൽകുന്നതിനായി ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് ലാലു റെയിൽവേ മന്ത്രിയായിരുന്ന സമയത്തെ കേസിലാണ് കുറ്റപത്രം. ‘ജോലിക്ക് ഭൂമി’ എന്നറിയപ്പെട്ടിരുന്ന നിയമന അഴിമതിയിൽ ലാലുവിന്‍റെ കുടുംബാംഗങ്ങളും പ്രതികളാണ്.

പട്നയിലെ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം ചതുരശ്രയടി സ്ഥലം റെയിൽവേ ജോലിക്കായി ലാലു പ്രസാദ് യാദവിന്‍റെ കുടുംബാംഗങ്ങൾക്ക് കൈമാറിയെന്നാണ് ആരോപണം.

2008-09 ൽ ലാലു റെയിൽവേ മന്ത്രിയായിരിക്കെ കൈക്കൂലിയായി ഭൂമി വാങ്ങി മുംബൈ, ജബൽ പൂർ, കൊൽക്കത്ത, ജയ്പൂർ, ഹാജിപൂർ എന്നീ റെയിൽവേ സോണുകളിൽ 12 പേർക്ക് ജോലി നൽകി. ലാലു, ഭാര്യ റാബ്രി, മക്കളായ മിസ ഭാരതി, ഹേമ യാദവ്, തേജസ്വി യാദവ് എന്നിവർക്കും റെയിൽവേ ജോലി ലഭിച്ച മറ്റ് 12 പേർക്കുമെതിരെ ഈ വർഷം മെയ് 18നാണ് സിബിഐ കേസെടുത്തത്.