സോളാർ പീഡന പരാതിയിൽ കെ.സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്. വേണുഗോപാൽ പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.

മൂന്ന് തവണ മൂന്ന് സ്ഥലങ്ങളിൽ വെച്ച് കെ.സി വേണുഗോപാൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അതിനുശേഷം വൈദ്യസഹായം തേടിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതാണ് സിബിഐ വിശദമായി അന്വേഷിച്ചത്. എന്നാൽ ലൈംഗികാരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ സമർപ്പിച്ചു.

അതേസമയം രണ്ട് തവണ കെ.സി വേണുഗോപാൽ പരാതിക്കാരിയെ നേരിൽ കണ്ടതായി സിബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ആരോപിക്കപ്പെടുന്നതുപോലെ ബലാത്സംഗം നടന്നുവെന്ന് തെളിയിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി.