സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റ്. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസുകളിലെയും പ്രതികളെ സി.ബി.ഐ കുറ്റവിമുക്തരാക്കി.

സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ആരോപണം. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനക്കേസിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. എന്നാൽ കേസിൽ തെളിവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസിൽ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ, കെ.സി വേണുഗോപാൽ എന്നിവർക്ക് സി.ബി.ഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.