സോളാർ പീഡനക്കേസിൽ കെ.സി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡൽഹി: സോളാർ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. 2012 മെയ് മാസത്തിൽ അന്ന് മന്ത്രിയായിരുന്ന എ പി അനിൽ കുമാറിന്‍റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി.

ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന വേണുഗോപാൽ കയറിപ്പിടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകളും പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയിരുന്നു.

ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ പിണറായി സർക്കാർ ക്രൈംബ്രാഞ്ചിൽ നിന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറി. ആദ്യം തിരുവനന്തപുരത്ത് ചോദ്യം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.