സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട എന്തെങ്കിലും നടപടികൾ പരിഗണിക്കുന്നുണ്ടോയെന്ന് കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്. അതേസമയം, നിലവിൽ കോടതിയുടെ അധികാരപരിധിയിലുള്ള അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇതിൽ ഉൾപ്പെടില്ലെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകൾ അടുത്തിടെ സസ്പെൻഡ് ചെയ്തതിനെതിരെ ഒരു കൂട്ടം ഹർജികൾ ജസ്റ്റിസ് യശ്വന്ത് വർമ്മ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പ്രതികരണം. കേന്ദ്രസർക്കാരിന് വേണ്ടി കിർതിമാൻ സിംഗ് ഹാജരായി.
“കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങൾ വിശദമായ പരിശോധന നടത്തി. ഉടൻ തന്നെ ഭേദഗതിയും പുതിയ സംവിധാനങ്ങളും കൊണ്ടുവരും.എന്നാൽ അത് എപ്പോഴാണെന്ന് കൃത്യമായി പറയാൻ ഇപ്പോൾ സാധിക്കില്ല. ഇനി വരാനിരിക്കുന്ന കാര്യങ്ങളിൽ ഇതിന് മുൻഗണന നൽകും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല എന്നും നിലവിലുള്ള കേസുകൾ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയിലാണ് വരിക എന്നും” കേന്ദ്ര സർക്കാർ അഭിഭാഷകൻ പറഞ്ഞു.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതും പരാതികൾ കൈകാര്യം ചെയ്യാത്തതും കോടതി ചോദ്യം ചെയ്തു. ഓരോ കേസും സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചിന്തിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.