പാഠപുസ്തകങ്ങളിൽ ഗീത, വേദങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താൻ കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീത, വേദങ്ങൾ, ചരിത്രത്തിൽ ഇടംനേടാനാവാതെ പോയ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ എന്നിവ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത് പാര്‍ലമെന്ററി സമിതി. തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍സിഇആര്‍ടിക്കും കേന്ദ്രവിദ്യാഭ്യാസ വകുപ്പിനുമുള്ള നിര്‍ദേശങ്ങളുള്ളത്.

വിവിധ മേഖലകളിൽ മികവ് പുലർത്തിയ സ്ത്രീകളെയും അവരുടെ സംഭാവനകളെയും റെഗുലര്‍ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും എൻസിഇആർടിയുടെ നിർദ്ദേശത്തിൽ പറയുന്നു. അനുബന്ധപഠനത്തിനു പകരം പ്രധാന പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തുമ്പോൾ മാത്രമേ ഇക്കാര്യങ്ങൾ നിർബന്ധമായും പഠിക്കേണ്ടതാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു. സിഖ്- മറാഠാ ചരിത്രവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രവും ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്.

വിദ്യാഭ്യാസ-വനിതാ-ശിശു-യുവജന-സ്‌പോര്‍ട്‌സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബിജെപി രാജ്യസഭാ എം.പിയുമായ വിവേക് ഠാക്കൂറാണ് നടപടി റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചത്. സ്കൂൾ പാഠപുസ്തകങ്ങളിൽ വിവരിക്കുന്ന “ചരിത്രവിരുദ്ധമായ വസ്തുതകള്‍” തിരിച്ചറിയുന്നതിനും ഇന്ത്യൻ ചരിത്രത്തിലെ എല്ലാ കാലഘട്ടങ്ങൾക്കും തുല്യ പദവി ഉറപ്പാക്കുന്നതിനും പ്രമുഖ വനിതകൾക്ക് തുല്യ പ്രാതിനിധ്യം നൽകുന്നതിനുമാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.