സോണിയ ഗാന്ധി അധ്യക്ഷയായ 2 സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി കേന്ദ്രം

ന്യൂ ഡൽഹി: സോണിയ ഗാന്ധി അധ്യക്ഷയായ 2 സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിനുമെതിരെയാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്.

രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചതായി ബിജെപി മുൻപ് ആരോപിച്ചിരുന്നു. വിവാദ രത്നവ്യാപാരി മെഹുല്‍ ചോക്സിയില്‍ നിന്ന് പണം സ്വീകരിച്ചുവെന്നും, യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റിയെന്നതും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

ആറായിരത്തിലധികം സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസാണ് ഇതിനകം റദ്ദായിട്ടുള്ളത്. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാത്ത സംഘടനകൾ, മതിയായ രേഖകളില്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രാലയയം അപേക്ഷ തള്ളിയവ തുടങ്ങി പല കാരണങ്ങളാൽ 6003 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സാണ് റദ്ദായത്.