വിലക്കിന് പിന്നാലെ എ.ഐ.എഫ്.എഫ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഫിഫയുടെ വിലക്കിന്‍റെ പശ്ചാത്തലത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി (എ.ഐ.എഫ്.എഫ്) ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ നടത്തിയെന്നാരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. ഇത് സംബന്ധിച്ച് ഫിഫ നേരത്തെ എഐഎഫ്എഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീം കോടതി ഇടപെട്ടിട്ടും ഇതേ വിഷയം വീണ്ടും ആവർത്തിച്ചതോടെയാണ് ഫിഫ കൗൺസിൽ ഐകകണ്ഠ്യേന നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. 2022ലെ അണ്ടർ 17 വനിതാ ലോകകപ്പിനുള്ള ആതിഥേയത്വത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി.

മൂന്നാം കക്ഷികളുടെ അനാവശ്യ സ്വാധീനം ഫിഫ നിയന്ത്രണങ്ങളുടെ ഗുരുതരമായ ലംഘനമായതിനാൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ ഉടനടി സസ്പെൻഡ് ചെയ്യാൻ ഫിഫ കൗൺസിൽ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങൾ ഏറ്റെടുക്കാൻ അഡ്മിനിസ്ട്രേറ്റർമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും എഐഎഫ്എഫിന്‍റെ ദൈനംദിന കാര്യങ്ങളുടെ പൂർണ്ണ നിയന്ത്രണം എഐഎഫ്എഫ് അഡ്മിനിസ്ട്രേഷൻ വീണ്ടെടുക്കുകയും ചെയ്തുകഴിഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കും,” ഫിഫ പ്രസ്താവനയിൽ പറഞ്ഞു.