കുത്തനെ ഉയർന്ന വിമാനനിരക്ക് ന്യായീകരിച്ച് കേന്ദ്രം; ഇടപെടാനാവില്ലെന്ന് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: പാർലമെന്‍റിൽ വിമാനനിരക്ക് കുത്തനെ ഉയർന്നതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. കോവിഡ് കാരണം രാജ്യത്തെ ഏറ്റവും മോശമായി ബാധിച്ച വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്ക് വർദ്ധനവിൽ ഇടപെടാൻ കഴിയില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നിരക്ക് ചാര്‍ട്ടുണ്ടാക്കി വിമാനക്കൊള്ള തടയുമോ എന്ന സി.പി.എം അംഗം വി. ശിവദാസന്‍റെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

വ്യോമയാന ഗതാഗതം സീസണല്‍ വ്യവസായമാണെന്ന് മന്ത്രി പറഞ്ഞു. ഉത്സവ സീസണായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വ്യോമയാന മേഖല അതിന്‍റെ പാരമ്യത്തിലാണ്. അതേസമയം, മഴക്കാലത്ത് താഴ്ചയിലും. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്താൽ നിരക്ക് കുറവായിരിക്കും.

അതാണ് ആഗോളതലത്തിലെ രീതിയെന്നും മന്ത്രി പറഞ്ഞു. വൺവേ യാത്രയ്ക്ക് ഇക്കോണമി ക്ലാസിൽ പോലും 25,000 രൂപ ഈടാക്കുന്ന സാഹചര്യം അപലപനീയമാണെന്ന് വി ശിവദാസൻ പറഞ്ഞു.