പൊന്ന് തേടി കേന്ദ്രം കോലാറിലേയ്ക്ക്; നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗസ്ഥർ

ബെംഗളൂരു: ബ്രിട്ടീഷ് ഭരണകാലത്ത് കർണാടകയിൽ പ്രവർത്തനം ആരംഭിച്ച സ്വർണ്ണ ഖനികളിലെ സംസ്കരിച്ച 50 ദശലക്ഷം ടൺ അയിരിൽ അവശേഷിക്കുന്ന സ്വർണ്ണം വേർതിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ. ബെംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ വടക്ക് കിഴക്കായുള്ള കോലാർ സ്വർണ്ണ ഖനികളിൽ നിന്ന് വീണ്ടും സ്വർണ്ണം വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ആരംഭിക്കുന്നത്.

കോലാറിലെ സ്വർണ്ണ ഖനികൾ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഖനികളിൽ ഒന്നാണ്. 20 വർഷത്തിലേറെയായി ഖനനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഇവിടെ, മുമ്പ് സ്വർണ്ണം ശേഖരിച്ച അയിരിൽ ശേഷിക്കുന്ന സ്വർണ്ണം പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി വേർതിരിച്ചെടുക്കാനാണ് പുതിയ നീക്കം.

കണക്കുപ്രകാരം, 17,000 കോടിയിലധികം രൂപയുടെ സ്വർണ നിക്ഷേപം കോലാർ സ്വർണ ഖനികളിലുണ്ട്. മുമ്പ് സ്വർണ്ണം വേർപെടുത്തിയ ശേഷം അവശേഷിക്കുന്ന അയിരിൽ നിന്നുൾപ്പെടെ കൂടുതൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്. അതിനാൽ, ഇവയെല്ലാം പ്രയോജനപ്പെടുത്തി പരമാവധി സ്വർണ്ണ നിക്ഷേപം വീണ്ടെടുക്കുകയാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വർണ്ണത്തിന് പുറമെ, അവശേഷിക്കുന്ന അയിരിൽ നിന്ന് പ്ലാറ്റിനത്തോട് സാദൃശ്യമുള്ള മൃദുവായ വെള്ളി നിറമുള്ള പല്ലേഡിയം എന്ന ലോഹം വേർതിരിച്ചെടുക്കാനും പദ്ധതിയുണ്ട്.