കോണ്‍സുല്‍ ജനറല്‍-മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് കേന്ദ്രാനുമതി ആവശ്യമില്ല;വിശദീകരണം വിവാദത്തില്‍

ക്ലിഫ് ഹൗസിലെ യു.എ.ഇ കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതി ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി വിവാദത്തിൽ. ഈ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്ന് കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ലോക്സഭയിൽ പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2016 നും 2020 നും ഇടയിൽ തന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ യു.എ.ഇ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി പ്രോട്ടോക്കോൾ ലംഘനമാണെന്നും വിദേശരാജ്യത്തെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി നിർബന്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ജൂലൈ 29നാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. ഇക്കാര്യത്തിൽ കേരള സർക്കാർ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് വിവാദം ഉടലെടുത്തത്.