ഗർഭാശയഗള ക്യാൻസർ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സിന്‍ 2023ൽ

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ എൻ.കെ. അറോറ.

സെറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും സംയുക്തമായി വികസിപ്പിച്ചെടുത്ത ‘ക്വാഡ്രിലാൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ- സെര്‍വാവാക്കാണ്’ (ക്യുഎച്ച്പിവി) 200 മുതൽ 400 വരെ രൂപയ്‌ക്ക് വിപണിയിൽ ലഭ്യമാകുന്നത്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്സിനാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. 2,000 രൂപ മുതൽ 3,000 രൂപ വരെയാണ് വിദേശ വാക്സിന്‍റെ വില. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന തദ്ദേശീയ വാക്സിൻ ഒൻപതിനും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിലാണ് കുത്തിവയ്ക്കുക. ആദ്യ ഡോസ് ഒൻപത് വയസിലും അടുത്ത ഡോസ് 6-12 മാസത്തിലും നൽകണം. 15 വയസിന് മുകളിലുള്ളവർ മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കണം. ക്യുഎച്ച്പിവിയിൽ വൈറസിന്‍റെ ഡിഎൻഎയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ പറഞ്ഞു.