ചന്ദ്രബോസ് വധക്കേസ്; മുഹമ്മദ് നിഷാമിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തൃശൂരിൽ ഫ്ളാറ്റ് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. പ്രതികൾക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീലും കോടതി തള്ളി. 2016ലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഏഴ് വകുപ്പുകളാണ് ചുമത്തിയത്. ഏഴ് കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 80 ലക്ഷം രൂപ പിഴ ചുമത്തി. ചന്ദ്രബോസിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 2015 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിഷാം താമസിച്ചിരുന്ന കെട്ടിട സമുച്ചയത്തിന്‍റെ ഗേറ്റ് തുറക്കാൻ വൈകിയതിന് കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.