ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പേരിൽ മാറ്റം; ഇനി ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം

ചണ്ഡിഗഡ്: സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിനോടുള്ള ആദരസൂചകമായി ചണ്ഡീഗഡ് വിമാനത്താവളത്തെ ഷഹീഗ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്തു. ഭഗത് സിംഗിന്‍റെ 115-ാം ജൻമവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റിയത്. ധനമന്ത്രി നിർമ്മല സീതാരാമൻ വിമാനത്താവളത്തിന്‍റെ പേര് ഔദ്യോഗികമായി മാറ്റി. പഞ്ചാബ്, ഹരിയാന ഗവർണർമാരായ ബൻവാരിലാൽ പുരോഹിത്, ബന്ദാരു ദത്താത്രേയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജി, കേന്ദ്രമന്ത്രിമാരായ വി കെ സിംഗ്, രാകേഷ് രഞ്ജൻ സഹായി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഓഗസ്റ്റ് ആദ്യം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും തമ്മിൽ നടത്തിയ ചർച്ചയിലാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റാൻ തീരുമാനിച്ചത്. 

ഇന്ത്യയുടെ മുഖമുദ്രയായ ഡൽഹി നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള തെരുവിന്‍റെ പേര് ഈ മാസമാദ്യം ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ജോർജ്ജ് അഞ്ചാമൻ രാജാവിനോടുള്ള ആദരസൂചകമായി രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രത്തിലേക്കുള്ള പാതയ്ക്ക് കിംഗ്സ് വേ എന്ന് പേരിട്ടിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അത് രാജ്പഥായി മാറി. കോളനി വാഴ്ചയുടെ ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. സെന്‍റ് ജോർജ് ക്രോസ് കഴിഞ്ഞ ദിവസം നാവികസേനയുടെ പതാകയിൽ നിന്ന് നീക്കം ചെയ്ത് പകരം പുതിയ പതാക ഉയർത്തി. നേരത്തെ, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകുന്ന റേസ് കോഴ്സ് റോഡ് ലോക് കല്യാൺ മാർഗ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.