കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്‍റെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകേണ്ടി വരുമെന്ന് കരുതിയില്ല. സ്വപ്നത്തിൽ പോലും കരുതാത്തതാണ് വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ നികത്താനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. എന്നാൽ ഇതു പെട്ടെന്നു പരിഹരിക്കാനാകുന്ന ഒരു വിയോഗമല്ല. സഖാക്കൾക്കും ബന്ധുക്കൾക്കും പാർട്ടിയെ സ്നേഹിക്കുന്നവർക്കും എല്ലാവർക്കും നൽകാൻ ഉള്ളത് ഒരുറപ്പു മാത്രമാണ്. ഈ നഷ്ടം വളരെ വലുത് തന്നെയാണ്, അതിൽ ഒരു സംശയവുമില്ല… എന്നാൽ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താൻ ശ്രമിക്കും” ഇത്രയും പറഞ്ഞ പിണറായി പ്രസംഗം നിർത്തി.

അൽപനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അദ്ദേഹം വീണ്ടും പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഒരു നെടുവീർപ്പോടെ ‘അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞ് അദ്ദേഹം ഇരിപ്പിടത്തിലേക്കു തിരികെ നടന്നു.