മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം; കറുപ്പണിഞ്ഞ് പി സി ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാണെന്നതിന്റെ തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് ജനപക്ഷം പാർട്ടി നേതാവ് പി സി ജോർജ്. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിസ്സാര ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം.

മുഖ്യമന്ത്രിയുടെ സ്വർണക്കടത്തും താൻ നടത്തിയെന്ന് അവകാശപ്പെടുന്ന ഗൂഡാലോചനയും ഒരേ വേദിയിൽ കാണാനുള്ള ശ്രമം അപലപനീയമാണ്. സംസ്ഥാനം കണ്ട ഏറ്റവും അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജോർജ്ജ് ആരോപണം ഉന്നയിച്ചത്.

മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളും ജനരോഷവും കേരളത്തിലുടനീളം ഉയരുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.എം എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്? ജോർജ് ചോദിച്ചു.