പ്ലാറ്റ്‌ഫോമില്‍നിന്ന് കുട്ടിയെ തട്ടിയെടുത്ത സംഭവം ; ബിജെപി വനിതാ നേതാവിനെ പുറത്താക്കി

ഫിറോസാബാദ്: ഉത്തർപ്രദേശിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഫിറോസാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അംഗം വിനീത അഗർവാളിനെയാണ് പുറത്താക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടു വരാൻ വിനീതയും ഭർത്താവ് മുരാരി അഗർവാളും ചേർന്ന് 1.8 ലക്ഷം രൂപയാണ് നൽകിയത്. പെൺകുട്ടിയുള്ള ഇവർക്ക് ആൺകുട്ടിയെ വേണമായിരുന്നു. ഓഗസ്റ്റ് 24ന് മഥുര ജംക്​ഷനിൽ നിന്നാണ് കുട്ടിയെ മോഷ്ടിച്ചത്.

രാത്രി പ്ലാറ്റ്ഫോമിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് റെയിൽവേ പൊലീസ് കുട്ടിയെ കണ്ടെത്തിയത്. വിനീതയും ഭർത്താവും ഉൾപ്പെടെ എട്ടുപേരാണ് അറസ്റ്റിലായത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് വിനീതയെ പുറത്താക്കിയതെന്ന് ഫിറോസാബാദ് മഹാനഗർ ബിജെപി പ്രസിഡന്‍റ് രാകേഷ് ശങ്കർ പറഞ്ഞു.