മഥുര റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെ ലഭിച്ചു

മഥുര: റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരികെ ലഭിച്ചു. കുട്ടിയെ മാതാപിതാക്കൾക്ക് തിരികെ നൽകി. ബി.ജെ.പി പ്രാദേശിക നേതാവിൽ നിന്നാണ് കുഞ്ഞിനെ കണ്ടെടുത്തത്. സംഭവത്തിൽ ബിജെപി നേതാവും ഭർത്താവും ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫിറോസാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ വിനീത അഗർവാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിനീതയും ഭർത്താവ് കൃഷ്ണ മുരാരി അഗർവാളും ചേർന്ന് 1.80 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയത്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു, പക്ഷേ അവർക്ക് ഒരു ആൺകുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ഈ മാസം 24ന് പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആറ് സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. സ്റ്റേഷനിൽ കായം വിൽക്കുന്ന ദീപ് കുമാറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് അറിഞ്ഞതോടെയാണ് പൊലീസ് ആദ്യം ഇയാളെ പിടികൂടിയത്. ഒരു ആൺകുഞ്ഞിനെ വാങ്ങാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തിയത് പ്രേം ബിഹാരിയും ദയാവതിയുമാണ്. ഇവർക്കൊപ്പം പൂനം, വിമ്ലേഷ്, മഞ്ജീത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.