സ്കൂൾ ബാഗിന്റെ ഭാരം കുട്ടികൾക്ക് താങ്ങാനാകുന്നില്ല; നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശാരീരികവും മാനസികവും ലൈംഗികവുമായതുൾപ്പെടെ കുട്ടികൾ ഒരു തരത്തിലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെയും ജുവനൈൽ ജസ്റ്റിസ് ബോർഡിലെയും അംഗങ്ങൾക്ക് ഇക്കാര്യത്തിൽ മികച്ച പ്രവർത്തനം നടത്താൻ കഴിയുമെന്നും ഇതിനെ നേരിടാൻ സർക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരം അമിതമാകരുതെന്ന നിർദേശവും മുഖ്യമന്ത്രി നൽകി. സ്കൂളിൽ പോകുന്ന കുട്ടികളുടെ ബാഗിന്റെ തൂക്കത്തിൽ സർക്കാർ സ്കൂളുകളിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് സ്കൂളുകളിൽ കുട്ടികൾക്ക് ബാഗിന്‍റെ ഭാരം താങ്ങാൻ കഴിയുന്നില്ല. ഇത് ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്‍റെ ചൈൽഡ് പ്രൊട്ടക്ഷൻ മൊബൈൽ ആപ്ലിക്കേഷനായ ‘കുഞ്ഞാപ്പ്’ ലോഞ്ചിങ്ങും പുതുതായി നിയമിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടനവും കോവളത്തെ വെള്ളാര്‍ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.