ഇന്ത്യന്‍ നിര്‍മ്മിത ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; മാരിയണ്‍ ബയോടെക്കിനെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ഉസ്‌ബെകിസ്ഥാനില്‍ ഇന്ത്യൻ നിർമ്മിത ചുമ മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാരിയൺ ബയോടെക്കിനെതിരെയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും (നോർത്ത് സോൺ) ഉത്തർപ്രദേശ് ഡ്രഗ്സ് കൺട്രോൾ ആൻഡ് ലൈസൻസിംഗ് അതോറിറ്റിയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പരിശോധനയ്ക്കായി മാരിയൺ ബയോടെക്കിൽ നിന്ന് ചുമ മരുന്നിന്‍റെ സാമ്പിളുകൾ ശേഖരിച്ചു. ചുമ മരുന്നിന്‍റെ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

മരുന്നിന്‍റെ സാമ്പിളുകൾ ചണ്ഡിഗഡിലെ റീജിയണൽ ഡ്രഗ്സ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം ലഭിച്ചാലുടൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഉസ്‌ബെകിസ്ഥാനുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.