ദലൈലാമയെ പിന്തുടർന്ന ചൈനീസ് ചാര വനിത ബിഹാറില്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: ബിഹാറിലെ ഗയയിൽ ചാരവൃത്തിയിൽ ഏർപ്പെട്ടെന്ന് കരുതുന്ന ചൈനീസ് യുവതി അറസ്റ്റിൽ. ബോധ് ഗയയിലെത്തിയ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെ പിന്തുടരവെയാണ് ചൈനീസ് ചാര വനിതയായ സോങ് സിയാലൻ അറസ്റ്റിലായത്. ചാരപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ യുവതി, ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്നാണ് സൂചന. ഇവരെ ചൈനയിലേക്ക് നാടുകടത്തിയേക്കും.

ചാരവൃത്തിയിൽ ഏർപ്പെട്ടുവെന്ന് കരുതുന്ന ഇവരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ബുദ്ധ മതാനുയായിയുടെ വേഷത്തിൽ സോങ് സിയാലൻ രണ്ട് വർഷമായി ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങളിൽ കഴിയുന്നതായി ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ദലൈലാമ ബോധ് ഗയയിൽ എത്തിയത്. വർഷത്തിലൊരിക്കൽ ദലൈലാമ ബോധ് ഗയ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ, കോവിഡിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തേക്ക് നിർത്തിവെച്ചിരുന്നു. ദലൈലാമയുടെ സന്ദർശനത്തിന്‍റെ ഭാഗമായി മഹാബോധി ക്ഷേത്ര സമുച്ചയത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.