നിരീക്ഷണ ക്യാമറകളിൽ നിന്ന് രക്ഷപെടാൻ ‘ഇന്‍വിസ് ഡിഫെന്‍സ് കോട്ടുമായി’ ചൈനീസ് വിദ്യാര്‍ത്ഥികള്‍

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാനുള്ള സംവിധാനവുമായി ചൈനീസ് വിദ്യാർത്ഥികൾ. പ്രത്യേകം രൂപകൽപ്പന ചെയ്ത കോട്ടിലൂടെ നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാൻ കഴിയും. ശരീരോഷ്മാവ് അനുസരിച്ച് ആളുകളെ തിരിച്ചറിയുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രീതികളെയാണ് വിദ്യാർത്ഥികൾ പറ്റിക്കുന്നത്.

ഇന്‍വിസ് ഡിഫെന്‍സ് എന്നാണ് കോട്ടിന്‍റെ പേര്. രാത്രിയായാലും പകലായാലും കോട്ട് നിരീക്ഷണ ക്യാമറകളിൽ നിന്ന് മറയ്ക്കാൻ കഴിയുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്‍വിസ് ഡിഫെന്‍സിന്‍റെ സവിശേഷത നിരീക്ഷണ ക്യാമറകൾക്ക് കോട്ട് ധരിച്ച വ്യക്തിയെ കാണാൻ കഴിയുമെങ്കിലും അത് മനുഷ്യനാണോ അല്ലയോ എന്ന് വേർതിരിച്ചറിയാൻ കഴിയില്ല എന്നതാണ്. കോട്ടിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന താപനില മാറ്റുന്നതിനുള്ള ഡിസൈൻ സിസ്റ്റം ക്യാമറകളെ കബളിപ്പിക്കാൻ സഹായിക്കുന്നു.

വുഹാൻ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് കണ്ടെത്തലിന് പിന്നിൽ. വാങ് ഷെങ് എന്ന പ്രൊഫസറുടെ കീഴിൽ ഗവേഷണ വിദ്യാർത്ഥികളാണ് ഈ കണ്ടെത്തൽ നടത്തിയത്. നിലവിൽ, റോഡുകളിലെയും സ്മാർട്ട് കാറുകളിലെയും ക്യാമറകൾക്ക് മനുഷ്യരെ കണ്ടെത്താൻ കഴിയും. റോഡിലെ തടസ്സങ്ങളും വശങ്ങളിലൂടെ നടക്കുന്ന ആളുകളും ക്യാമറകൾക്ക് തിരിച്ചറിയാൻ കഴിയും.

കോട്ടിനുള്ളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത കാമോഫ്ലാഗ് പാറ്റേൺ ഇതിന് സഹായിക്കുന്നു. സാധാരണയായി, നിരീക്ഷണ ക്യാമറകൾ ഒരു മനുഷ്യനെ തിരിച്ചറിയുന്നത് ചലനങ്ങളും ശരീരത്തിന്‍റെ രൂപരേഖകളും നിരീക്ഷിച്ചുകൊണ്ടാണ്. രാത്രിയിൽ അസാധാരണമായ ഉയർന്ന താപനില സൃഷ്ടിച്ചുകൊണ്ട് ഇൻഫ്രാറെഡ് തെർമൽ ഇമേജിംഗ് നടത്തുന്ന ക്യാമറയെ കോട്ട് പറ്റിക്കുന്നു.  പകൽ സമയത്ത് കാമോഫ്ലാഗ് രൂപകൽപ്പനയിലൂടെയാണ് ദൗത്യം നിർവഹിക്കുന്നത്. ഒരു ഗവേഷണ വിദ്യാർത്ഥിയായ വെയ് ഹുയി കോട്ടിനെ അടിസ്ഥാനമാക്കി കോർ അൽഗോരിതം സൃഷ്ടിച്ചു. കോട്ടിന്‍റെ വില 70 ഡോളറാണ്.  യുദ്ധമേഖലകളിലടക്കം ഡ്രോൺ ക്യാമറകളെ വിഡ്ഢികളാക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഡ്രോൺ ആക്രമണങ്ങളെ ശക്തമായ രീതിയിൽ നേരിടാൻ ഇന്‍വിസ് ഡിഫെന്‍സ് കോട്ട് സഹായിക്കുമെന്ന് സംഘം പറയുന്നു.