പാക് അധീന കശ്മീരില്‍ ചൈനീസ് സൈന്യം; നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: സാമ്പത്തിക ഇടനാഴിക്ക് പുറമെ പ്രതിരോധ മേഖലയിലും പാകിസ്താനുമായി സഹകരിച്ച് ചൈന. പാക് അധിനിവേശ കശ്മീരിലെ പ്രതിരോധ മേഖലയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പാക് അധിനിവേശ കശ്മീരിലെ ഷര്‍ദ്ദ പ്രദേശത്ത് 12 ഓളം ചൈനീസ് സൈനികരെ കണ്ടതായാണ് റിപ്പോർട്ട്.

പാകിസ്താൻ സൈന്യത്തിനായി ചൈന ഭൂഗർഭ ബങ്കർ നിർമ്മിക്കുന്നുണ്ടെന്നാണ് വിവരം. നീലം താഴ്‌വരയ്ക്ക് സമീപമുള്ള കേല്‍ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനീസ് എഞ്ചിനീയർമാർ പാകിസ്താനുവേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ മേഖലയിൽ നിന്നാണ് തീവ്രവാദികൾ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത്.

സിന്ധ് മേഖലയിലും ബലൂചിസ്ഥാനിലും ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി എന്തുകൊണ്ടാണ് പ്രതിരോധ മേഖലയിൽ പാകിസ്താന് വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വ്യക്തമല്ല. അത്തരമൊരു നീക്കം പാക് സൈന്യത്തെ സഹായിക്കാൻ വേണ്ടിയാകാമെന്നാണ് കരുതുന്നത്.