സഭാ ഭൂമിയിടപാട് കേസ്; ഹാജരാകാൻ സമയം വേണമെന്ന കർദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാൻ സമയം വേണമെന്ന കർദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജനുവരി 18ന് കോടതിയിൽ ഹാജരാകണം. കാക്കനാട് കോടതിയാണ് നിർദേശം നൽകിയത്. ഭൂമിയിടപാട് കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാളിൻ്റെ ഹർജിയിൽ ഇന്നലെ സുപ്രീം കോടതി ഇടപെട്ടില്ല.

ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യത്തിൽ ഉത്തരവിറക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

പള്ളികളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.