പൗരത്വനിയമ പ്രക്ഷോഭം; കേസ് എടുക്കരുതെന്ന് സോണിയയും രാഹുലും

ന്യൂഡല്‍ഹി: സിഎഎ, എൻആർസി വിരുദ്ധ പ്രതിഷേധത്തിനിടെ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ തങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളണമെന്ന് ഇരുവരും ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിലേക്ക് നയിച്ചത് ചില നേതാക്കൾക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണെന്നും, അവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ലോയേഴ്സ് വോയ്സ് എന്ന സംഘടനയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, അമാനത്തുള്ള ഖാൻ, ഹർഷ് മന്ദർ എന്നിവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.