പൗരത്വ ഭേദഗതി നിയമം; ഹർജികൾ തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ തുടങ്ങിയവർ സമർപ്പിച്ച 143 ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റിട്ട് ഹർജികളിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹർജികൾ പിന്നീട് പരിഗണിച്ചില്ല. കേന്ദ്രം കോടതിയിൽ ശക്തമായി എതിർത്തതിനാൽ നിയമം സ്റ്റേ ചെയ്തില്ല. രണ്ട് വർഷത്തിന് ശേഷമാണ് സുപ്രീം കോടതി ഇപ്പോൾ ഹർജികൾ പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജി തിങ്കളാഴ്ച പരിഗണിക്കേണ്ട ഹർജികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.