സി.കെ.ശ്രീധരന്‍ പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തെ വഞ്ചിച്ചു: വി. ഡി. സതീശന്‍

തിരുവനന്തപുരം: അഭിഭാഷകവൃത്തിക്കും ധാർമ്മികതയ്ക്കും എതിരായി പ്രവർത്തിച്ച അഡ്വ.സി.കെ. ശ്രീധരന്‍ പെരിയയിൽ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

പെരിയയിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിൽ പോയി മാതാപിതാക്കളോട് സംസാരിച്ച് രേഖകളൊക്കെ വാങ്ങി അവര്‍ക്ക് വേണ്ടി വാദിക്കാമെന്ന് പറഞ്ഞ് പോയ ആള്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതില്‍ എന്ത് പ്രൊഫഷല്‍ എത്തിക്സാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരിക്കലും പൊറുക്കാനാകാത്ത തെറ്റും അനീതിയുമാണ് സി.കെ.ശ്രീധരൻ ചെയ്തത്. ഒരിക്കൽ കൊല്ലപ്പെട്ട കുട്ടികളെ വീണ്ടും കൊല്ലുന്നതിന് തുല്യമാണിതെന്നും സതീശൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസ് മുൻ കോൺഗ്രസ് നേതാവ് ശ്രീധരൻ പ്രതിഭാഗത്തിനായി ഏറ്റെടുത്തത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.