എഐഎഡിഎംകെ പാർട്ടിയിൽ ആസ്ഥാനത്ത് ചേരിതിരിഞ്ഞ് സംഘർഷം

ചെന്നൈ: എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം.

പളനിസ്വാമി വിഭാഗം വിളിച്ചുചേർത്ത ജനറൽ കൗൺസിൽ യോഗത്തിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പനീർശെൽവത്തിന്‍റെ ഹർജി ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി തള്ളി. ഇതോടെയാണ് പാർട്ടിയുടെ ഭാവി നേതൃഘടന സംബന്ധിച്ച് നിർണായക തീരുമാനമെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ചേർന്നത്.

അതേസമയം, ഹൈക്കോടതി വിധിക്ക് മുമ്പ് തന്നെ പാർട്ടി ആസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പനീർശെൽവം-എടപ്പാടി പളനിസ്വാമി വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിൽ പ്രവർത്തകർക്കും പരിക്കേറ്റു.