തലസ്ഥാനത്ത് സംഘര്‍ഷം തുടരുന്നു; പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിനായി മേയർ ആര്യ രാജേന്ദ്രൻ പാർട്ടി സെക്രട്ടറിക്ക് കത്തെഴുതിയെന്ന ആരോപണത്തിൽ തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. മേയറുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി കൗൺസിലർമാർ മുനിസിപ്പാലിറ്റിക്കുള്ളിൽ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ ചേംബറിലേക്ക് ഇരച്ച് കയറി. മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിനിടെയും സംഘർഷമുണ്ടായി.

യുവമോർച്ച മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. നഗരസഭയുടെ മതിൽ ചാടിക്കടന്ന യുവമോർച്ച പ്രവർത്തകരെ പൊലീസ് പിന്തുടർന്ന് മർദ്ദിച്ചു. സമരം കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

മഹിളാ കോൺഗ്രസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് ജെബി മേത്തർ എംപിയെ ആശുപത്രിയിലേക്ക് മാറ്റി. മേയറുടെ ചേംബറിൽ അതിക്രമിച്ചുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടിച്ച് മാറ്റി. വിവിധ പ്രതിഷേധങ്ങൾ രണ്ടര മണിക്കൂർ നീണ്ടുനിന്നു. 10.30 ഓടെയാണ് മേയർ ചേംബറിലെത്തിയത്. ഇതേ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേംബറിലേക്ക് കടക്കാൻ ശ്രമിച്ചത്.