കോഴിക്കോട്ടെ സംഘര്‍ഷം; ഗാനമേളയ്ക്ക് അനുമതി ഇല്ലായിരുന്നു

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘർഷത്തിൽ കലാശിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് അനുമതിയില്ലായിരുന്നെന്ന് മേയർ ബീന ഫിലിപ്പ്. വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡന്‍റ്സ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി) ആണ് ഞായറാഴ്ച വൈകീട്ട് ബീച്ചിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്.

പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു. പാലിയേറ്റീവ് ധനസമാഹരണത്തിനായി സ്റ്റാളുകൾ സ്ഥാപിക്കുന്നതിനാണ് അനുമതി നൽകിയത്. സംഗീത പരിപാടിക്ക് അനുമതി തേടിയിട്ടില്ലെന്ന് മേയർ വ്യക്തമാക്കി. പരിപാടി നടത്തിയ കുട്ടികളുടെ പരിചയക്കുറവാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ക്രമീകരിച്ച സീറ്റുകളേക്കാൾ കൂടുതൽ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്. ടിക്കറ്റ് നൽകിയത് സംഘാടകർ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ അച്ചടിച്ചതെന്ന് അന്വേഷിക്കണമെന്നും മേയർ പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോഴിക്കോട് മേയർ.

പോലീസ് വളരെ സംയമനത്തോടെയാണ് പെരുമാറിയത്. പൊലീസിന്‍റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വളരെ മോശം അവസ്ഥയിലാകുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഇത്തരം പരിപാടികൾ നടത്തുമ്പോൾ സംഘാടകർ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു. ടിക്കറ്റ് ഇഷ്ടാനുസരണം വിറ്റാൽ കയറാൻ കഴിയാത്തവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് സ്വാഭാവികമാണെന്നും മേയർ കൂട്ടിച്ചേർത്തു.