കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദുരന്തത്തിൽ അഗാധമായ ദു:ഖം രേഖപെടുത്തുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പുലർച്ചെ മൂന്നരയോടെ മാളിയേക്കൽ കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ സോമൻ, ഭാര്യ ഷിജി, അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. പൊടുന്നനെയുണ്ടായ ഉരുൾപൊട്ടലിൽ സോമന്‍റെ വീട് ഒലിച്ചുപോയി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി കുറിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായത്. സമീപത്ത് കോളനി ഉണ്ടായിരുന്നെങ്കിലും മറ്റ് വീടുകൾ ദുരന്തത്തിൽ നിന്ന് ഒഴിവായി. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്.