സതീശൻ പാച്ചേനിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന സതീശൻ പാച്ചേനി ഇന്ന് രാവിലെയാണ് മരിച്ചത്. സതീശൻ പാച്ചേനിയുടെ വിയോഗത്തോടെ ഊര്‍ജ്ജസ്വലനായ പൊതുപ്രവർത്തകനെയാണ് നഷ്ടപെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

കോൺഗ്രസ് നേതാവും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്‍റുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. തന്‍റെ ഇടപെടലുകളിലുടനീളം അദ്ദേഹം സൗമ്യതയും സൗഹൃദവും കാത്തുസൂക്ഷിച്ചു. സതീശന്‍റെ ബന്ധുക്കളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

2001ൽ മലമ്പുഴയിൽ വി.എസ് അച്യുതാനന്ദനെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ചതോടെ പ്രശസ്തനായ പാച്ചേനി 2016 മുതൽ 2021 വരെ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റായിരുന്നു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു. 1996-ൽ തളിപ്പറമ്പിൽ നിന്ന് നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവിന്ദൻ മാസ്റ്ററോട് പരാജയപ്പെട്ടു. 1999ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായി. കോൺഗ്രസിലെ എ ഗ്രൂപ്പിലായിരുന്നു അദ്ദേഹം. 2016ൽ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് അമരക്കാരനായതോടെ സുധാകരൻ പക്ഷത്തേക്ക് മാറി.