‘കണ്ണൂർ വി സി പുനർ നിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട്’

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകരുകയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാരത്തിലിരിക്കുന്നവരുടെ അടുത്ത ബന്ധുക്കളാണ് സർവകലാശാലകളിൽ നിയമനം നേടുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്‍റെ തകർച്ചയെത്തുടർന്ന് കേരളത്തിലെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. കഴിവുള്ളവർ സർവകലാശാലകളിൽ നിന്ന് മാറി നിന്നാൽ വിവരമില്ലാത്തവർ അധികാരം നേടുമെന്നും ഗവർണർ പറഞ്ഞു.

സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ പാസാക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും ചില ഘട്ടങ്ങൾ കൂടി കടക്കേണ്ടതുണ്ട്. അതിനുശേഷമേ അത് നിയമമാകൂ.
വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ സർവകലാശാലയുമായോ കോളജുമായോ ബന്ധമുള്ളവർ പാടില്ലെന്നാണ് യുജിസി നിയമം. എന്നാൽ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാനാണ് ഇവിടെ സെർച്ച് കമ്മിറ്റിയുടെ തലവൻ. സഭ പാസാക്കിയ ബില്ലുകൾ തന്‍റെ മുമ്പാകെ വരുമ്പോൾ നിയമവശങ്ങൾ പരിശോധിക്കും.

ചരിത്ര കോൺഗ്രസ് വേദിയിൽ വച്ച് തനിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കണ്ണൂർ വൈസ് ചാൻസലർക്ക് പങ്കുണ്ടെന്ന് ഗവർണർ ആവർത്തിച്ചു. ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് ഡൽഹിയിൽ ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി അന്വേഷണ ഏജൻസികളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഗൂഢാലോചന നടത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ക്രിമിനൽ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്ന് ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് കണ്ണൂർ വി.സിയെ വീണ്ടും നിയമിച്ചത്. കണ്ണൂർ തന്റെ സ്ഥലമാണെന്ന് ആദ്ദേഹം പറഞ്ഞു. അതിനെ മാനിച്ചാണ് വിസിക്ക് നിയമനം നൽകിയതെന്നും ഗവർണർ പറഞ്ഞു.