വികസനം കണ്ട് പഠിക്കാൻ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ല: പരിഹസിച്ച് വി മുരളീധരൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയ്ക്ക് നേരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സാങ്കേതികവിദ്യ വളരെയധികം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, വികസനം കാണാനും പഠിക്കാനും മുഖ്യമന്ത്രിക്ക് ലോകം ചുറ്റേണ്ട ആവശ്യമില്ല. ഏത് വികസന പദ്ധതികളും കേരളത്തിലിരുന്ന് മനസ്സിലാക്കാം. കണ്ട് മനസിലാക്കാൻ ആണ് വിദേശയാത്രകൾ എങ്കിൽ മുഖ്യമന്ത്രിക്ക് സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി കാണാമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാജ്യത്തിന് ഉപയോഗപ്രദമല്ലാത്ത കുടുംബ യാത്രകൾ എന്തിനാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ആറ് വർഷത്തെ ഇടത് ഭരണത്തിലൂടെ കേരളം ബഹുദൂരം പിന്നിലാണെന്നും സി.പി.എം നേതാക്കൾ മനുഷ്യബലി നടത്തി മനുഷ്യമാംസം ഭക്ഷിക്കുന്നതും പ്രതിപക്ഷ എം.എൽ.എ പീഡനക്കുറ്റത്തിന് ഒളിവിൽ പോകുന്നതും എന്ന പോലെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തി എന്ന് വരുത്തിത്തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപിയുടെ കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. “കോർ കമ്മിറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നു. സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.