വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നാട്ടുകാർ മാത്രമല്ല പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും പറഞ്ഞു. പദ്ധതി കാരണം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിർമ്മാണം നിർത്തിയാൽ സാമ്പത്തികവും വാണിജ്യപരവുമായ നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ‘പുനർഗേഹം’ പദ്ധതി പ്രകാരം ഫ്ലാറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞു. മു‌ട്ടത്തറയില്‍ 10 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. എന്നാൽ വിഴിഞ്ഞത്തെ 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് സിമന്‍റ് ഗോഡൗണിൽ ആണെന്ന് കോൺഗ്രസ് അംഗം എം വിൻസെന്‍റ് ആരോപിച്ചു. ഈ ഗോഡൗൺ മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണെന്നും അദ്ദേഹം പറഞ്ഞു.