ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയർത്താൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ഹർ ഘർ തിരംഗ ആഘോഷിക്കാൻ സംസ്ഥാന സർക്കാർ. ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അതേസമയം, ‘ഹർ ഘർ തിരംഗ’ പദ്ധതി കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഇന്ന് മുതൽ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. വീടുകൾ, സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്തി ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കാളികളാകാൻ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

എല്ലാ പ്രവർത്തകരുടെയും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് കെ.പി.സി.സിയും നിർദ്ദേശിച്ചു. അതേസമയം ഹർ ഘർ തിരംഗ പദ്ധതി സർക്കാർ അട്ടിമറിച്ചെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. പതാക എത്തിക്കാൻ ചുമതലപ്പെടുത്തിയ കുടുംബശ്രീയും ചില സ്കൂളുകളും അവരുടെ ഉത്തരവാദിത്തം നിറവേറ്റിയില്ല. ഇതുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.