കിഫ്ബിക്കെതിരായ ഇ.ഡി നടപടിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡിയുടെ നടപടിയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നുണുക്കുവിദ്യകൊണ്ട് ഒന്നും തടയാനാവില്ല. രാജ്യം വികസിക്കരുതെന്ന് ചിന്തിക്കുന്ന ഒരു കൂട്ടര്‍ വന്നിട്ടുണ്ട്. കിഫ്ബി സംസ്ഥാനത്തിന്‍റെ വികസനത്തിനായി വിവിധ തരത്തിലാണ് പണം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനുവച്ചപുരം അന്താരാഷ്ട്ര ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വശത്ത് മലയോര ഹൈവേയും മറുവശത്ത് തീരദേശ ഹൈവേയും നമ്മുടെ അഭിമാനകരമായ പദ്ധതികളായി വരുന്നു. കിഫ്ബിയാണ് അതിന് പണം നൽകുന്നത്. നാട് നന്നാവരുതെന്ന് കരുതുന്നവർ എങ്ങനെയെങ്കിലും ഇതിനെയെല്ലാം ദുർബലപ്പെടുത്താൻ ശ്രമിക്കും. വികസനത്തെ എതിർക്കുന്നവരുടെ നിലപാട് ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി മസാല ബോണ്ടുകൾ ഇറക്കിയതിൽ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇ.ഡി. നിലപാട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നു.