മുഖ്യമന്ത്രി യുഎഇ സന്ദർശിക്കും; കേരളത്തിൽ എത്താൻ വൈകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര നീട്ടി. നോർവേയും ബ്രിട്ടനും സന്ദർശിച്ച ശേഷം 12ന് മടങ്ങാനിരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ യുഎഇ സന്ദർശനം കഴിഞ്ഞ് 15ന് മടങ്ങാനാണ് പുതിയ തീരുമാനം. ഇന്നലെ വെയിൽസിലെ കാഡിഫ് സന്ദർശിക്കാനിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം യാത്ര റദ്ദാക്കി. മണിക്കൂറുകളോളം നീണ്ടുനിന്ന കരയിലൂടെയുള്ള ദീർഘദൂര യാത്രകൾ ഒഴിവാക്കാനാണ് ഇത് ചെയ്തത്.

ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് പോയത്. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ എന്നിവർ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. അദ്ദേഹം ആദ്യം നോർവെ സന്ദർ ശിച്ചു. നോർവേയിലെ ഫിഷറീസ്, സമുദ്രനയ മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപവത്കരിക്കുന്നതിനും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും ധാരണയായി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേർന്ന മന്ത്രിമാരും നോർക്ക റസിഡന്‍റ് വൈസ് ചെയർമാൻമാരായ പി ശ്രീരാമകൃഷ്ണനും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രതിനിധികൾ വരും ദിവസങ്ങളിൽ നാട്ടിലെത്തും. വ്യവസായ മന്ത്രി പി രാജീവ്, ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി വി പി ജോയി, ഒഎസ്ഡി വേണു രാജാമണി എന്നിവരടങ്ങിയ സംഘം വെൽഷ് ആരോഗ്യമന്ത്രി എലുനെഡ് മോർഗൻ, വെൽഷ് എൻഎച്ച്എസ് ചീഫ് നഴ്സിംഗ് ഓഫീസർ സൂ ട്രാങ്ക് എന്നിവരുമായി ചർച്ച നടത്തി.