തീരസംരക്ഷണ സേന കപ്പൽ ‘അനഘ്’ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി

വിഴിഞ്ഞം: തീരസംരക്ഷണ സേന കപ്പൽ ‘അനഘ്’ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി. കേരളത്തിന്‍റെ തീരസുരക്ഷ വർധിപ്പിക്കാനും തിരച്ചിൽ, രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനും കപ്പൽ സഹായിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണു ഐ.എ.എസ് പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയിൽ മേഖലയിലെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ഹബ്ബായി മാറുമെന്നതിനാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപരമായ ആവശ്യം മുൻകൂട്ടി കണ്ടാണ് കപ്പൽ വിഴിഞ്ഞം കോസ്റ്റ് ഗാർഡിന്‍റെ ഭാഗമായതെന്ന് കരസേനയുടെ കേരള-മാഹി മേഖലയിലെ കമാൻഡർ ഡിഐജി എൻ രവി പറഞ്ഞു.

ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ ശേഷിയുള്ള തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ് ICGS അനഘ്. തുടർച്ചയായി 15 ദിവസം കടലിൽ തങ്ങാൻ ശേഷിയുള്ള കപ്പലിൽ ആയുധങ്ങളും സെർച്ച് ആൻഡ് റെസ്ക്യൂ ഉപകരണങ്ങളും ഉണ്ട്. കമാൻഡന്‍റ് അമിത് ഹൂഡയുടെ നേതൃത്വത്തിലുള്ള കപ്പലിൽ 5 ഉദ്യോഗസ്ഥരും 33 ജീവനക്കാരുമുണ്ട്.