കോയമ്പത്തൂർ സ്ഫോടനം; സംഭവം വിവരിച്ച് ദൃക്സാക്ഷി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ, തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിൽ കേരളത്തിൽ ഉൾപ്പടെ അന്വേഷണം പുരോഗമിക്കുകയാണ്. പുലർച്ചെ എന്താണ് സംഭവിച്ചതെന്ന് ദൃക്സാക്ഷിയായ സുന്ദരനാഥൻ വിശദീകരിക്കുന്നു.

പുലർച്ചെ ഏകദേശം 3.45നാണ് കാതടപ്പിക്കുന്ന ശബ്ദം കേട്ടതെന്ന് സുന്ദരനാഥൻ പറയുന്നു. ദീപാവലി സമയത്ത് പടക്കം പൊട്ടിയതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ശബ്ദം അസ്വാഭാവികമായി തോന്നിയപ്പോൾ, വീടിന് പുറത്തേക്ക് പോയി നോക്കി. പിന്നീട് വീണ്ടും ഒരിക്കൽ കൂടി സ്ഫോടനം ഉണ്ടായി. പുറത്തിറങ്ങിയപ്പോൾ തീ പടരുന്നത് കണ്ടു. രണ്ടാമത്തെ സ്ഫോടനത്തിൽ കാർ രണ്ടായി പിളർന്നു. തീപ്പിടിത്തം കണ്ടയുടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചു. പൈപ്പിൽ നിന്ന് വെള്ളമെടുത്ത് തീ അണയ്ക്കാനും ശ്രമിച്ചു. തൊട്ടുപിന്നാലെ ഫെയർഫോഴ്സ് തീ അണച്ചു. ദീപാവലിയായതിനാൽ ലോക്കൽ പോലീസും സ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി വിശദീകരിച്ചു.

കോയമ്പത്തൂർ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാർ പൊട്ടിത്തെറിച്ച സംഭവത്തിൽ ചാവേർ ആക്രമണമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആറ് സംഘങ്ങളായാണ് തമിഴ്നാട് പൊലീസ് കേസ് അന്വേഷിക്കുന്നത്. അഞ്ച് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ദൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി.എം. നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നു. സ്ഫോടക വസ്തുക്കളുടെ ശേഖരണത്തിലും സ്ഫോടനത്തിന്‍റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.