കോയമ്പത്തൂർ സ്ഫോടനം; തമിഴ്നാട്ടിൽ വ്യാപക റെയ്ഡ് നടത്തി എൻഐഎ

ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. 45 സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 21 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.

കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് പരിശോധന. പുലർച്ചെ 5 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ചെന്നൈയിലെ 5 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.

ഒക്ടോബർ 23ന് പുലർച്ചെ 4 മണിയോടെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിലെ കാറിൽ 2 ചെറിയ സ്ഫോടനങ്ങളും ഒരു വലിയ സ്ഫോടനവും നടന്നിരുന്നു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഭീകരാക്രമണ ലക്ഷ്യവുമായാണ് മുബിൻ കോയമ്പത്തൂരിലെത്തിയതെന്നും വിവരമുണ്ട്.