കോയമ്പത്തൂർ സ്ഫോടനം; സുരക്ഷ വർദ്ധിപ്പിക്കാൻ അടിയന്തിര നടപടികളുമായി സ്റ്റാലിൻ

ചെന്നൈ : കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് എൻ.ഐ.എയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ചീഫ് സെക്രട്ടറി ഇരൈ അൻപ്, ഡി.ജി.പി ശൈലേന്ദ്ര ബാബു, ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഇന്‍റലിജൻസ് മേധാവി ഡേവിഡ്സൺ ദേവാശിർവാദം, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കോയമ്പത്തൂർ നഗരത്തിന്‍റെ സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനമായി. കരുമ്പുക്കട, സുന്ദരപുരം, ഗൗണ്ടംപാളയം എന്നിവിടങ്ങളിൽ പുതിയ പൊലീസ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സും രൂപീകരിക്കും. ഇന്‍റലിജൻസ് വിഭാഗത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. ജനസാന്ദ്രതയേറിയ നഗരങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും സർക്കാർ അറിയിച്ചു.

ഉക്കടം കാർ സ്ഫോടനം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. തീവ്രവാദ ബന്ധത്തെയും ചാവേറാക്രമണം നടന്നുവെന്ന സംശയത്തെയും സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ അറസ്റ്റിലായ അഞ്ച് പ്രതികളെയും എൻഐഎ ചോദ്യം ചെയ്തിരുന്നു.