പോപ്പുലർ ഫ്രണ്ടിനെതിരെ തണുപ്പൻ നിലപാട്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ ആറ് മാസത്തെ സമയം ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്.

കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇത്തരം അനാസ്ഥ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുന്നത് നിസ്സാരമായി കാണാനാവില്ലെന്ന് പറഞ്ഞ കോടതി സ്വത്ത് കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള എല്ലാ നടപടികളും ജനുവരിയോടെ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകാനും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 23ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തുടനീളം വ്യാപകമായ ആക്രമണങ്ങൾ നടന്നിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെയും, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിൻ്റെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. നിരവധി കെഎസ്ആർടിസി ബസുകൾ അക്രമികൾ തകർത്തിരുന്നു. നൂറുകണക്കിനാളുകൾ അറസ്റ്റിലാവുകയും ചെയ്തു.