എതിരെ വന്ന് ഒറ്റയാന്‍; ബസ് പിറകോട്ട് ഓടിച്ചത് എട്ട് കിലോമീറ്റര്‍

വാൽപ്പാറ: ഒറ്റയാന് മുന്നിൽ നിന്ന് രക്ഷപെടാൻ എട്ടുകിലോമീറ്റർ പിറകിലേക്ക് ബസ് ഓടിച്ച് ഡ്രൈവർ. ചാലക്കുടി-വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസ് ആണ് 8 കിലോമീറ്റർ റിവേഴ്സ് ഗിയറിൽ പാഞ്ഞത്.

പതിവുപോലെ സർവീസ് നടത്തുകയായിരുന്ന ഡ്രൈവർ അംബുജാക്ഷൻ അമ്പലപ്പാറയിലെത്തിയപ്പോൾ മുൻപിൽ ഒരു ഒറ്റയാൻ. ആന ബസിനടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഡ്രൈവർ വണ്ടി പുറകോട്ടെടുത്തു. എന്നാൽ ആന കൂടുതൽ മുൻപോട്ട് വരികയായിരുന്നു. വളരെ ഇടുങ്ങിയ റോഡായതിനാൽ ബസ് തിരിക്കാനും സൗകര്യമുണ്ടായിരുന്നില്ല. ഒടുവിൽ റിവേഴ്‌സ് എടുത്ത് പിന്നോട്ട് പോയത് 8 കിലോമീറ്റർ.

അവസാനം ആനക്കയത്ത് വച്ച് ആന കളി നിർത്തി കാട്ടിലേക്ക് കയറിയതോടെയാണ് അപകടം അവസാനിച്ചത്. ആനമല റോഡിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ 8.20ന് അമ്പലപ്പാറയിൽ നിന്നാരംഭിച്ച റിവേഴ്‌സ് എടുക്കൽ 9.15ന് ആനക്കയം എത്തിയപ്പോഴാണ് കഴിഞ്ഞത്. അതേസമയം, ഒടിയൻ ഒറ്റയാന് മദപ്പാടിന്റെ ലക്ഷണങ്ങളുള്ളതായി വനപാലകര്‍ പറയുന്നു.