എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി; മതിയായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ ഒമ്പത് ദിവസമായി കാണാനില്ലെന്ന വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതി ഗൗരവമുള്ളതാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

കുന്നപ്പിള്ളിയുടെ കാര്യത്തിൽ കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ലെന്ന ചോദ്യത്തിന് അവരുടെ പാർട്ടി കാര്യം തീരുമാനിക്കേണ്ടത് അവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തനിക്ക് നിയമപരമായ കാര്യങ്ങളെ എടുക്കാനാവൂ. അതേസമയം, ഗുരുതരമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. ഗൗരവമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.