പീഡിപ്പിച്ചെന്ന പരാതി; എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തതിനു പിന്നാലെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. എം.എൽ.എയ്ക്കെതിരായ കേസ് വളരെ ഗൗരവമുള്ളതാണ്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആവശ്യപ്പെട്ടു.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും മൊഴിയിൽ ആരോപിക്കുന്നു. തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. വിശദമായ മൊഴിയെടുത്ത ശേഷം എംഎൽഎയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം. ഇതിനിടെ എൽദോസ് കുന്നപ്പിള്ളി തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ, മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തത്. യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പൊലീസിന് നൽകിയതിനേക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് ഉള്ളത്. എം.എൽ.എ തന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നും മൊഴിയിലുണ്ട്. ഒന്നര വർഷത്തിലേറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നീട് മറ്റ് ബന്ധങ്ങളിലേക്ക് മാറി. ശാരീരിക പീഡനം തുടർന്നതോടെ ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിനിടെ കഴിഞ്ഞ മാസം 14ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ബലമായി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്നുമാണ് യുവതിയുടെ മൊഴി.