ഗുജറാത്തിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസും എഎപിയും

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതികൾ പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പുതിയ പെൻഷൻ പദ്ധതിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ വ്യാപക പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കോൺഗ്രസിന്‍റെയും എ.എ.പിയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനം.

2005 ഏപ്രിൽ 1 മുതൽ സർവീസിൽ പ്രവേശിച്ച ഉദ്യോഗസ്ഥർക്കാണ് നിലവിൽ പങ്കാളിത്ത പെൻഷൻ പദ്ധതി. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് 2005 മുതൽ സർവീസിൽ പ്രവേശിച്ചവർക്ക് മാത്രമായാണ് പങ്കാളിത്ത പെൻഷൻ പ്രഖ്യാപിച്ചത്. സർക്കാരിന്റെ 10 ശതമാനം വിഹിതം 14 ശതമാനമായി ഉയർത്തി. എന്നാൽ പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം സർക്കാർ തള്ളി.

ഈ സാഹചര്യത്തിലാണ് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാമെന്ന വാഗ്ദാനവുമായി കോൺഗ്രസും എഎപിയും രംഗത്തെത്തിയിരിക്കുന്നത്. ഏഴ് ലക്ഷത്തോളം സർക്കാർ ജീവനക്കാർ പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങണമെന്നാണ് ആവശ്യപ്പെടുന്നത്. 2019 ൽ സർക്കാർ ജീവനക്കാർ ഗാന്ധിനഗറിൽ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.